ജൊഹാനസ്ബർഗ്: അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. തോൽവിയറിയാതെയാണ് കൗമാരപ്പടയുടെ സെമിഫൈനൽ പ്രവേശനം. നേപ്പാളിനെ 132 റൺസിനാണ് തോൽപ്പിച്ചത്. നായകൻ ഉദയ് സഹറാന്റെയും(100) സച്ചിൻ ദാസിന്റെയും(116) സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച ജയം സ്വന്തമാക്കിയത്. സ്‌കോർ- ഇന്ത്യ 297/5; നേപ്പാൾ 165/9. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഇന്ത്യ.
ഇരുവരെയും കൂടാതെ ഓപ്പണർ ആദർശ് സിംഗ് (21), പ്രിയാൻഷു മോലിയ (19), അർഷിൻ കുൽക്കർണി (18) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നേപ്പാളിനായി ഗുൽസൻ ഝാ മൂന്ന് വിക്കറ്റും ആകാശ് ചന്ദ് ഒരു വിക്കറ്റും നേടി. മുഷീർ ഖാൻ (9), ആരവല്ലി അവനിശ് എന്നിവർ ഇന്ത്യൻ നിരയിൽ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിനെ ഇന്ത്യൻ ബൗളർമാർ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ദേവ് കഹ്നലാണ് (33) നേപ്പാളിന്റെ ടോപ് സ്‌കോറർ. ദുർഗേഷ് ഗുപ്ത 29, അർജുൻ കുമാൽ (26), ദീപക് ബോഹറ (22), ആകാശ് ചന്ദ് (19) എന്നിവരാണ് നേപ്പാൾ നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ. ഉത്തം താപ്പ മാഗർ (8), ബിഷൽ ബിക്രം (1), ഗുൽസൻ ഝാ (1), സുഭാഷ് ഭന്ദരി (5), ദീപക് ദുമ്രെ, ദീപേശ് കാൻഡൽ (ഇരുവരും പൂജ്യം) എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകൾ.
ഇന്ത്യക്കുവേണ്ടി സൗമി പാണ്ഡി നാലും, അർഷിൻ കുൽക്കർണി രണ്ടും, രാജ് ലിംബാനി, ആരാധ്യ ശുക്ല, മുരുഗൻ അഭിഷേക് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.