ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തെ രാഷ്‌ട്ര മന്ദിരമെന്ന് വിശേഷിപ്പിച്ച് ഉത്തർ പ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. അയോദ്ധ്യയുടെ മണ്ണിൽ രാംലല്ലയെ പ്രതിഷ്ഠിച്ചത് രാമരാജ്യ സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നുവെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഗവർണർ.
അഞ്ച് നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ജനുവരി 22-ന് സനാതന സംസ്കാരത്തിന്റെ ആത്മാവായ ശ്രീരാമചന്ദ്ര പ്രഭുവിനെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് രാമരാജ്യം യാഥാർത്ഥ്യമാക്കുന്നതിൽ വിജയം കൈവരിച്ചെന്നും അവർ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ 2024 എന്ന വർഷം മായാത്ത മുദ്ര പതിപ്പിച്ചു. യോഗി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ അഞ്ച് ട്രില്യൺ ഡോളറായി ഉയർത്താനുള്ള പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിനൊപ്പം ഉത്തർ പ്രദേശിനെ ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും ആനന്ദിബെൻ പട്ടേൽ പറഞ്ഞു. നിക്ഷേപകരുടെയും സഞ്ചാരികളുടെയും സ്വപ്ന ഭൂമിയായി ഉത്തർ പ്രദേശ് വളർന്നു. ആത്മീയ ടൂറിസം ഹബ്ബാകുകയാണ് യുപി എന്നും അവർ കൂട്ടിച്ചേർത്തു.















