കൊച്ചി: സംസ്ഥാനത്ത് കിട്ടാക്കനിയായി ഡ്രൈവിംഗ് ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും. മാസങ്ങളായി അച്ചടി നിർത്തിവച്ചതോടെ ലൈസൻസിനും ആർസി ബുക്കിനുമായി കാത്തിരിക്കുന്നവരുടെ എണ്ണം ഏഴര ലക്ഷമായി. കരാർ കമ്പനിക്ക് സർക്കാർ പണം നൽകാത്തതാണ് ഇതിന് പിന്നിലെ കാരണം. എട്ട് കോടിയോളം രൂപയാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഇതിന് പുറമേ രേഖകൾ വാഹന ഉടമകൾക്ക് അയച്ച ഇനത്തിൽ മൂന്ന് കോടിയോളം രൂപ തപാൽ വകുപ്പിനും കുടിശ്ശികയാണ്.
നവംബറിലാണ് ഡ്രൈവിംഗ് ലൈസൻസിന്റെ അച്ചടി നിർത്തിയത്. പിറ്റേ ആഴ്ച ആർസി ബുക്കിന്റെ അച്ചടിയും നിലച്ചു. ആർസി കിട്ടാത്തതിനാൽ ടെസ്റ്റ് നടത്തൽ, പെർമിറ്റ് എടുക്കൽ എന്നിവയും മുടങ്ങി. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന വാഹനങ്ങളും പ്രതിസന്ധിയിലാണ്. ഫിറ്റ്നെസ് സർട്ടിഫിക്കറ്റിനായി ഹാജരാക്കുന്ന പഴയ വാഹനങ്ങളുടെ ആർസി ആർടി ഓഫീസിൽ നൽകിയാൽ പിന്നീട് നൽകുന്നത് പുതിയ പിവിസി കാർഡുകൾ ആയതുകൊണ്ട് ഇവയും പ്രതിസന്ധിയിലാണ്.