ലക്‌നൗ: താജ് മഹലിൽ ഷാജഹാന്റെ പേരിൽ ഉറൂസ് സംഘടിപ്പിക്കുന്നതിനെതിരെ ആഗ്ര കോടതിയിൽ ഹർജി. അഖില ഭാരത ഹിന്ദു മഹാസഭയാണ് ഹർജി സമർപ്പിച്ചത്. ഉറൂസ് ദിവസം താജ്മഹലിൽ സൗജന്യ പ്രവേശനം അനുവദിക്കുന്നതിനെയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. മാർച്ച് നാലിന് കോടതി വാദം കേൾക്കും.
ഈ വർഷം ഫെബ്രുവരി 6 മുതൽ ഫെബ്രുവരി 8 വരെ മൂന്ന് ദിവസമാണ് ഉറൂസ് സംഘടിപ്പിക്കുന്നത്. ഷാജഹാന്റെ മരണവുമായി ബന്ധപ്പെട്ടാണ് പരിപാടി നടത്തുന്നത്. സയ്യിദ് ഇബ്രാഹിം സെയ്ദിയുടെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റിയുടെ പ്രവർത്തനം നിരോധിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
താജ്മഹലിനുള്ളിൽ ഉറൂസ് നടത്താൻ മുഗളന്മാരോ ബ്രിട്ടീഷുകാരോ അനുവദിച്ചിരുന്നില്ലെന്ന് വിവരാവകാശനിയമ പ്രകാരം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നൽകിയ മറുപടിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചതെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ വക്താവ് സഞ്ജയ് ഭട്ട് പറഞ്ഞു.