പാലക്കാട്: കർഷകരെ കുറ്റപ്പെടുത്തി സംസ്ഥാന വൈദ്യൂതി മന്ത്രി കെ കൃഷ്ണൻകുട്ടി. പറമ്പിക്കുളം ആളിയാർ ജലപ്രശ്നത്തെ തുടർന്ന് സമരം ചെയ്യുന്ന കർഷകരെയാണ് സംസ്ഥാന മന്ത്രി കുറ്റപ്പെടുത്തിയത്. വിളയിറക്കാൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമെന്നും എപ്പോഴായാലും വെള്ളം ലഭിക്കുമല്ലോയെന്ന് കരുതിയ കർഷകരാണ് കുറ്റക്കാരെന്നുമാണ് മന്ത്രിയുടെ വാദം.
വിഷയത്തിൽ തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്. 150 ക്യുസെക്സ് വെള്ളമാണ് പറമ്പികുളം-ആളിയാർ മേഖലയിൽ ലഭിക്കേണ്ടത്. വെള്ളത്തിനായി തമിഴ്നാടുമായി വേണ്ട ഇടപെടലുകൾ നടത്തിയിട്ടുണ്ട്. 250 ക്യുസെക്സ് വെള്ളം വിട്ടുകിട്ടാൻ ധാരണയായി. പുതിയ സാഹചര്യത്തിൽ ഉണക്ക് ഭീഷണിയില്ലാതെ കർഷകർക്ക് കൃഷി ചെയ്യാൻ സാധിക്കും. കൃഷി രീതിയിലെ പ്രശ്നമാണ് സ്ഥിതി മോശമാക്കിയതെന്നും മന്ത്രി വാദിച്ചു.