ദിസ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമിൽ. 11,600 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ രാജ്യത്തിന് സമർപ്പിക്കും. രാവിലെ 11.30-ന് ഖാനപ്പാറയിലെ വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം അഭിസംബോധന ചെയ്യും. തുടർന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
498 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കാമാഖ്യ ക്ഷേത്ര ഇടനാഴി, ഗുവാഹത്തിയിലെ പുതിയ എയർപോർട്ട് ടെർമിനലിൽ നിന്ന് ആറുവരിപ്പാത എന്നിവയ്ക്ക് തറക്കല്ലിടും. 358 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിക്കുന്നത്. നെഹ്റു സ്റ്റേഡിയത്തെ ഫിഫ നിലവാരത്തിലേക്ക് ഉയർത്തൽ, 300 കോടി രൂപ മുതൽ മുടക്കിൽ ചന്ദ്രാപൂരിൽ പുതിയ കായിക സമുച്ചയം തുടങ്ങിയ പദ്ധതികളുടെ തറക്കല്ലിലാകും പ്രധാനസേവകൻ ഇന്ന് നിർവഹിക്കുക. 3,250 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും നടക്കും.
578 കോടി രൂപ ചെലവിൽ നിർമിക്കുന്ന നിർദിഷ്ട കരിംഗഞ്ച് മെഡിക്കൽ കോളജ് ആശുപത്രിക്കും ഗുവാഹത്തിയിൽ 297 കോടി രൂപ ചെലവിൽ നിർമിക്കുന്ന യൂണിറ്റി മാളിനും തറക്കല്ലിടും. അസോം മാല റോഡുകളുടെ രണ്ടാം പതിപ്പിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. 43 പുതിയ റോഡുകളും 38 കോൺക്രീറ്റ് പാലങ്ങളുമാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുന്നത്. 3,444 കോടി രൂപയാകും മേഖലയിൽ നിക്ഷേപിക്കുക. ബിശ്വനാഥ് ചാരിയാലി മുതൽ ഗോഹ്പൂർ വരെ 1,451 കോടി രൂപ ചെലവഴിച്ച് വികസിപ്പിച്ച നാലുവരിപാതയും 592 കോടി രൂപ ചെലവിൽ നിർമിച്ച ഡോളബാരി മുതൽ ജമുഗുരി വരെ നാലുവരിപാതയും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.
ഇന്നലെ ഒഡിഷയിൽ 68,000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അസമിലെത്തുന്നത്. വികസിത ഭാരതത്തെ കെട്ടിപ്പടുക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇത്തരം ബൃഹത് പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിലൂടെ വ്യക്തമാകുന്നത്.