സന: ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്കയും ബ്രിട്ടണും. ആയുധ കേന്ദ്രവും കമാൻഡ് സെന്ററുമടക്കം യെമനിലെ 36 കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. ആഗോള വ്യാപരത്തെ തടസപ്പെടുത്തുകയും ജീവൻ അപകടത്തിലാക്കുംവിധം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ കേന്ദ്രങ്ങൾ തകർത്തത്.
ആയുധ സംഭരണ കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, ലോഞ്ചറുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റാഡറുകൾ എന്നിവയുടെ നിർമ്മാണവും മറ്റും നടക്കുന്ന കേന്ദ്രങ്ങളും തകർത്തവയിൽ ഉൾപ്പെടുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് യെമനിലെ സംയുക്ത വ്യോമാക്രമണം.
കഴിഞ്ഞ ദിവസം യെമനിനടുത്തായി എട്ടോളം ഡ്രോണുകൾ യുഎസ് സേന വെടിവച്ചിട്ടിരുന്നു. ഇവ ഹൂതി വിമതരുടേതാണെന്ന് അമേരിക്കൻ സേന സ്ഥിരീകരിച്ചിരുന്നു. അമേരിക്കന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ വൻ തിരിച്ചടിയാണ് ഹൂതികൾക്ക് നേരെയുണ്ടാകുന്നത്.