പത്തനംതിട്ട: പ്ലസ് വൺ വിദ്യാർത്ഥിനി പീഡനത്തിനിരയായതായി പരാതി. പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ 18 പേരാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ്
സൂചന. പത്തനംതിട്ടയിലാണ് നാടിനെ നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. ചെൽഡ് വെൽഫെയർ കമ്മിറ്റി (CWC) യിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇന്നലെ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. ഇതിനിടെയാണ് പീഡന വിവരം അറിയുന്നത്. തുടർന്നാണ് സിഡബ്ല്യുസി ജില്ലയുടെ കിഴക്കൻ മേഖലയിലെ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുന്നത്. തുടർന്ന് കേസിന്റെ ഗൗരവം മനസിലാക്കിയ ജില്ലാ പോലീസ് മേധാവി നേരിട്ട് ഇടപെടുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് കുട്ടിയുമായി കൂടുതൽ പേർ സൗഹൃദത്തിലായതെന്നാണ് വിവരം. പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും പരാതി ഉയരുന്നുണ്ട്.
പ്രതികളിലൊരാൾ ഇൻസ്റ്റഗ്രാം വഴി കുട്ടിയെ പരിചയപ്പെടുന്നു. പിന്നാലെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ പരസ്പരം കൈമാറുകയും ചെയ്തു. തുടർന്ന് പ്രതിയുടെ സുഹൃത്തുക്കൾ ഈ വീഡിയോ കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടി സ്കൂളിൽ പോയിരുന്നില്ല. തുടർന്ന് വീട്ടുകാരാണ് കൗൺസിലിംഗിന് വിധേയമാക്കിയതും പീഡന വിവരം പുറത്തറിയുന്നതും.