തൃശൂർ: കേരള സാഹിത്യ അക്കാദമി നൽകുന്ന നഷ്ടപരിഹാരം ആവശ്യമില്ലെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. അക്കാദമി സംഘടിപ്പിച്ച അന്താരാഷ്‌ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയതിന് കിട്ടിയത് 2400 രൂപ മാത്രമാണെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാഹിത്യ അക്കാദമി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്. ഈ പണം തനിക്ക് ആവശ്യമില്ലെന്നും, കാരണം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദൻമാഷോ ഒന്നുമായിരുന്നില്ല തന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് വ്യക്തമാക്കി.
മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ- സിനിമാതാരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് ഓരോ പരിപാടികൾക്കും പ്രതിഫലമായി സമൂഹം നൽകുന്നത്. കവികൾക്ക് വണ്ടി കാശ് പോലും തരാൻ സംഘാടകർ തയ്യാറാകുന്നില്ല. സർക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോട് കാണിക്കുന്ന അവഗണനയും വിവേചനവും തന്റെ അക്കാദമി അനുഭവത്തെ മുൻനിർത്തി വെളിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്‌നമല്ല അത്. സർക്കാരും സമൂഹവും കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.















