തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്കില്ലെന്ന കാര്യം നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്ന് പന്ന്യൻ രവീന്ദ്രൻ ജനവിധി തേടുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സിപിഐയുടെ ലോക്‌സഭാ സ്ഥാനാർത്ഥി സാധ്യതാ പട്ടിക പുറത്തുവന്നത്. അതിൽ പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്തും തൃശ്ശൂരിൽ വി.എസ്. സുനിൽകുമാറും വയനാട്ടിൽ ആനി രാജയും സ്ഥാനാർത്ഥികളായേക്കാമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. മാവേലിക്കരയിൽ എഐവൈഎഫ് നേതാവ് സി.എ. അരുൺ കുമാറിനാണ് സാധ്യത.
തിരുവനന്തപുരം മുൻ എം.പിയാണ് പന്ന്യൻ രവീന്ദ്രൻ. 2004ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച പി.കെ. വാസുദേവൻ നായരുടെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് നിന്ന് എം.പിയായത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് അവസാനം ജയിച്ച ഇടത് സ്ഥാനാർത്ഥിയും പന്ന്യൻ രവീന്ദ്രനാണ്. ഹൈദരാബാദിൽ ചേർന്ന സി.പി.ഐ. ദേശീയ നേതൃയോഗത്തിലാണ് സ്ഥാനാർത്ഥി പട്ടികയെ പറ്റി് ധാരണയുണ്ടായത്. സംസ്ഥാന കൗൺസിലിൽ സ്ഥാനാർത്ഥികളെ പറ്റി അന്തിമതീരുമാനം ഉണ്ടായേക്കും.