പട്‌ന: എംഎൽഎമാരെ തെലങ്കാനയിലെ റിസോർട്ടിലേക്ക് മാറ്റിയ കോൺഗ്രസ് നടപടിയെ പരിഹസിച്ച് ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയത് നല്ലതാണെന്നും അവർ നാടുകണ്ടുവരട്ടേയെന്നും അദ്ദേഹം പറഞ്ഞു. പുറത്തുനിന്നും ആരുടെയും പിന്തുണ ബിജെപിക്ക് ആവശ്യമില്ലെന്നും എൻഡിഎ മുന്നണിക്ക് ബിഹാറിൽ കേവല ഭൂരിപക്ഷത്തിനായുള്ള എംഎൽഎമാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് എംഎൽഎ മാരെ അടർത്തിയെടുക്കേണ്ട ആവശ്യം പാർട്ടിക്കില്ല. നിലവിൽ 128 എംഎൽഎമാർ എൻഡിഎയ്‌ക്കൊപ്പമുണ്ട്. ഞങ്ങൾക്ക് ആർജെഡിയിൽ നിന്നും കോൺഗ്രസിൽ നിന്നും പിന്തുണയുടെ ആവശ്യമില്ല. ജനങ്ങളുടെ പിന്തുണയുമാണ് ആവശ്യം. 2020 ൽ ബിഹാറിൽ മുന്നണി സർക്കാർ രൂപീകരിച്ചത് ജനങ്ങളുടെ പിന്തുണയുടെ ശക്തികൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 28 നാണ് ബിഹാറിൽ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇൻഡി മുന്നണിവിട്ട് ബിജെപിക്കൊപ്പം വന്ന നിതീഷ് മുഖ്യമന്ത്രിയായും ബിജെപിയുടെ വിജയ് കുമാർ സിൻഹ, സാമ്രാട്ട് ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. 243 അംഗ സഭയിൽ ബിജെപിക്ക് 78, ജെഡിയും 45, എച്ച്എഎം -4, ഒരു സ്വതന്ത്രനും ഉൾപ്പെടെ 128 അംഗങ്ങളാണ് സർക്കാരിനുള്ളത്.