തിരുവനന്തപുരം: സംസ്ഥാനം കടത്തിൽ മുങ്ങിക്കിടക്കുന്ന സാഹചര്യത്തിലും കെ- റെയിൽ പദ്ധതി വിടാതെ കേരള സർക്കാർ. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. സിൽവർ ലൈൻ നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ചർച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിന്റെ നാലാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിക്കാതെ നിൽക്കുമ്പോഴും കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി കൊണ്ടാണ് 2024-25 സംസ്ഥാന ബജറ്റ് ധനമന്ത്രി ആരംഭിച്ചത്. കെ- റെയിൽ കേരളത്തിൽ നടപ്പിലായാലുണ്ടാകുന്ന പാരിസ്ഥിക പ്രശ്‌നങ്ങളെ കുറിച്ചും ജനങ്ങളുടെ പ്രതിസന്ധികളെ കുറിച്ചും വിദഗ്ധർ കണക്കുകൾ നിരത്തിയിട്ടും കേരളത്തിന്റെ റെയിൽവേ വികസനം കേന്ദ്രം പരിഗണിക്കുന്നില്ലെന്നാണ് ധനമന്ത്രിയുടെ വാദം. വന്ദേഭാരതിന്റെ വിജയം സിൽവർ റെയിലിന്റെ പ്രസക്തി വർദ്ധിപ്പിച്ചെന്നും അദ്ദേഹം ബജറ്റിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ധൂർത്തിനെ കുറിച്ചുള്ള തുറന്ന ചർച്ചയ്‌ക്ക് തയ്യാറാണെന്നും യുദ്ധവും ആഗോള സാമ്പത്തിക മാന്ദ്യവുമാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നതെന്നും അദ്ദേഹം ബജറ്റിൽ വിശദീകരിച്ചു.















