ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭയിൽ ഇന്ന് ഏകീകൃത സിവിൽകോഡ് ബിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ ബിൽ അവതരിപ്പുമെന്ന് അറിയിച്ചത്. കരട് ബില്ലിന് കഴിഞ്ഞ ദിവസം സംസ്ഥാന കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. പ്രത്യേകം വിളിച്ചുചേർത്ത നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം നാളായ ഇന്ന് ബിൽ സഭയിൽ അവതരിപ്പിക്കും.
നമ്മൾ എല്ലാവരും കാത്തിരുന്ന നിമിഷത്തിലേക്ക് അടുക്കുകയാണ്. ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കാനുള്ള ബിൽ നാളെ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കും. രാജ്യം മുഴുവൻ ഉത്തരാഖണ്ഡിലേക്ക് ഉറ്റുനോക്കുകയാണ്. എല്ലാ നിയമസഭ അംഗങ്ങളും ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കണം. കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പുഷ്കർസിഗ് ധാമി ആവശ്യപ്പെട്ടു.
നാല് വോളിയങ്ങൾ അടങ്ങിയ 740 പേജ് കരട് ബില്ലിനാണ് ഞായറാഴ്ച കാബിനറ്റ് അംഗീകാരം നൽകിയത്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ അടക്കം ബിജെപി സംസ്ഥാനത്ത് ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. വീണ്ടും അധികാരത്തിൽ വന്നതിന് പിന്നാലെ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ധാമി സർക്കാർ ആരംഭിക്കുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.