മദ്ധ്യപ്രദേശിലെ പടക്കനിർമ്മാണ ഫാക്ടറിയിലെ വമ്പൻ സ്ഫോടനത്തിൽ ആറുപേർക്ക് ദാരുണാന്ത്യം. 60 പേർക്ക് പരിക്കേറ്റു. നിരവധി തവണ പൊട്ടിത്തെറിയുണ്ടായെന്ന് വിവരമുണ്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ഹർദയിലാണ് അപകടമുണ്ടായത്. പൊള്ളലേറ്റ് ആശുപത്രിയിലായ പലരുടെയും നില ഗുരുതരമാണ്. ഇതിന്റെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് വലിയ തോതിൽ പുകപടലങ്ങൾ ഉയർന്നിട്ടുണ്ട്.
അഞ്ച് ഫയർ യൂണിറ്റുകൾ സ്ഥലത്തെ തീകെടുത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. 150ലേറെ തൊഴിലാളികൾ ഫാക്ടറിയൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഫാക്ടറിയിൽ ചില കുടുങ്ങി കിടപ്പുണ്ടെന്നും പ്രദേശത്ത് ചില വീടുകൾ തകർന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രി ഉദയ് പ്രതാപ് സിംഗ്,അഡീഷണൽ ചീഫ് സെക്രട്ടറി അജിത് കേസരി എന്നിവരെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.