ന്യൂഡൽഹി: യുപിഎ സർക്കാരുകളുടെ കാലത്തെ സമ്പദ്‌വ്യവസ്ഥയുടെ യാഥാർത്ഥ്യം വെളിപ്പെടുത്തി ധവളപത്രം പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ. ഇതിനായി ബജറ്റ് സമ്മേളനം ഫെബ്രുവരു 10 വരെ നീട്ടുന്നതായി പാർലമെൻ്ററികാര്യ മന്ത്രി പ്രള്ഹാദ് ജോഷി പറഞ്ഞു. യുപിഎ സർക്കാരിന് അന്ന് സ്വീകരിക്കാമായിരുന്ന നല്ല പ്രവർത്തനങ്ങളെയും ധവളപത്രത്തിൽ ഉൾക്കൊള്ളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിഎ സർക്കാരിന്റെ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ചുള്ള ധവളപത്രം അന്നത്തെ ഇന്ത്യയുടെ സാമ്പത്തിക ദയനീയാവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്നതാണെന്നും മനപ്പൂർവം ഒഴിവാക്കിയ നടപടികൾ എങ്ങനെ രാജ്യത്തെ ബാധിച്ചു എന്ന് അനാവരണം ചെയ്യുമെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബജറ്റ് അവതരണ വേളയിൽ യുപിഎ സർക്കാരിന്റെ സാമ്പത്തികനയങ്ങൾ മൂലം രാജ്യത്തിന് മികച്ച 10 വർഷങ്ങൾ നഷ്ടമായെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നന്ദി പ്രമേയ പ്രസംഗത്തിൽ കോൺഗ്രസിന്റെ വികലമായ സാമ്പത്തിക നയങ്ങളെയും അഴിമതികളെയും പ്രധാനമന്ത്രിയും ശക്തമായി വിമർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് മുൻ സർക്കാരിന്റെ കാലത്ത് രാജ്യം നേരിട്ട സാമ്പത്തിക കെടുകാര്യസ്ഥതയെ ഉയർത്തിക്കാണിച്ച് ധവളപത്രം പുറത്തിറക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.