ബെംഗളൂരു: നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു വിഗ്രഹവും ശിവലിംഗവും കണ്ടെടുത്തു. തെലങ്കാന-കർണാടക അതിർത്തിക്കടുത്തുള്ള കൃഷ്ണ നദീതടത്തിൽ നിന്നാണ് വിഗ്രഹങ്ങൾ ലഭിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ റായ്ച്ചൂരിൽ പാലം നിർമാണത്തിനിടെയാണ് വിഗ്രഹങ്ങൾ ലഭിച്ചത്. ഏകദേശം 1,000 വർഷം പഴക്കമുള്ള വിഗ്രഹങ്ങളാണ് കണ്ടെടുത്തവയെന്നാണ് വിലയിരുത്തൽ.
വിഗ്രഹങ്ങൾ നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കൈവശമാണ്. വിശദമായ പഠനങ്ങൾക്ക് വിധേയമാക്കിയാൽ മാത്രമേ കാലപ്പഴക്കം അറിയാൻ സാധിക്കൂവെന്ന് എഎസ്ഐ അറിയിച്ചു. അയോദ്ധ്യ രാമക്ഷേത്രത്തിലെ രാംലല്ലയുടെ വിഗ്രഹത്തോട് സാമ്യം പുലർത്തുന്നതാണ് കണ്ടെടുത്ത വിഷ്ണു വിഗ്രഹം. ദശാവതാരങ്ങളെ ചിത്രീകരിക്കുന്ന പ്രഭാവലയത്തോടെ നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം.