ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുന്ന സൗരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഇനി പുതിയ പേര്. ബിസിസിഐ മുൻ സെക്രട്ടറി നിരജ്ഞൻ ഷായുടെ പേരിലായിരിക്കും ഇനി സ്റ്റേഡിയം അറിയപ്പെടുക. ഫെബ്രുവരി 14 മുതൽ പുതിയ പേര് നിലവിൽ വരും. ദേശീയ – അന്താരാഷ്‌ട്ര തലത്തിൽ നിരഞ്ജൻ ഷാ നൽകിയ സംഭാവനകൾ മാനിച്ചാണ് സ്റ്റേഡിയത്തിന്റെ പേര് പുനർനാമകരണം ചെയ്യുന്നതെന്ന് സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.
ഖണ്ഡേരിയിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിന്റെ പുനർനാമ കരണ ചടങ്ങിലേക്ക് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങൾക്ക് ക്ഷണമുണ്ട്. ബിസിസിഐ അപ്പെക്സ് കൗൺസിൽ അംഗങ്ങളും സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങളും ചടങ്ങിന്റെ ഭാഗമാകും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുക. എല്ലാ ഫോർമാറ്റുകളിലുമായി ഇതുവരെ 11 മത്സരങ്ങളാണ് സ്‌റ്റേഡിയത്തിൽ നടന്നത്.
1960- മുതൽ 70 വരെ സൗരാഷ്‌ട്രയ്‌ക്ക് വേണ്ടി 12 ആഭ്യന്തര മത്സരങ്ങളിലാണ് നിരജ്ഞൻ ഷാ പാഡണിഞ്ഞത്. ഏകദേശം 40 വർഷത്തോളം അദ്ദേഹം സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ മകനും മുൻ ആഭ്യന്തര ക്രിക്കറ്റ് താരവുമായ ജയ്‌ദേവ് ഷായാണ് സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്.