കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ നടപടി. പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകിയതായി അധികൃതർ അറിയിച്ചു. പ്രദേശവാസികളുടെ പ്രതിഷേധവും സമരവും, സമീപകാല വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ ഗുരുതര സാഹചര്യമുമാണ് നടപടിക്ക് വഴിവെച്ചത്.
വെള്ളപ്പൊക്കത്തിനിടെ പ്ലാന്റിനുള്ളിൽ വെള്ളം കയറുകയും, അവിടെ സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുകിപ്പോകുകയും ചെയ്തതോടെ പരിസ്ഥിതി ആശങ്ക ശക്തമായിരുന്നു. പ്രദേശവാസികൾ ഏറെ നാളായി പ്രതിഷേധത്തിലായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ പ്ലാന്റിന് സമീപം സമരക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ പ്ലാന്റിനും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങൾക്കും തീയിടുകയും കല്ലേറുണ്ടാകുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസുകാർക്ക് പരിക്കേൽക്കുകയും പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.
സർക്കാരിന്റെ പുതിയ നടപടിയോടെ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്‌ക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.
(എ ഐ ഉപയോഗിച്ച് നിർമ്മിച്ച പ്രതീകാത്മക ചിത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്)















