മലപ്പുറം: എടപ്പാളിൽ വിൽപ്പനയ്‌ക്കായി കൊണ്ടുപോകുകയായിരുന്ന പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. കോഴിക്കോട്ട് നിന്ന് കുന്നംകുളത്തേക്ക് ലോറിയിൽ കൊണ്ടുപോവുകയായിരുന്ന മത്സ്യമാണ് പിടികൂടിയത്. ലോറിയിൽ നിന്നും രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുമാണിയൂരിൽ വച്ച് നാട്ടുകാർ ലോറി തടയുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിലും ഭക്ഷ്യസുരക്ഷാ വകുപ്പിലും വിവരം അറിയിച്ചു.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതോടെ 45 ബോക്‌സുകളിലായി സൂക്ഷിച്ചിരുന്ന 2,250 കിലോ പഴകിയ മത്സ്യം കണ്ടെത്തിയത്. ഫുഡ് ആൻഡ് സേഫ്റ്റി ലാബിൽ പരിശോധന നടത്തിയതോടെ മത്സ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വിൽപ്പനയ്‌ക്കെത്തിച്ച മത്സ്യമാണിതെന്ന് ഡ്രൈവർ സമ്മതിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നായി കോഴിക്കോട് എത്തിച്ച മത്സ്യം കുന്നംകുളത്ത് വച്ച് വിൽപ്പന നടത്താനായിരുന്നു കൊണ്ടുപോയിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.