അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ വികസന പ്രവർത്തനങ്ങൾ ആരംഭിക്കനൊരുങ്ങുകയാണ് ഉത്തർ പ്രദേശ് സർക്കാർ. ക്ഷേത്രനഗരിയിലെ വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സഞ്ചാരം സുഗമമാക്കുന്നതിനായി രാമനവമിക്ക് മുന്നോടിയായി രണ്ട് പുതിയ റോഡ് ഇടനാഴികൾ യാഥാർത്ഥ്യമാക്കും. ഏപ്രിൽ 15-നകം ഇത് പ്രവർത്തനക്ഷമമാകുമെന്നാണ് വിലയിരുത്തൽ.
അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനെ രാംപഥിലേക്കും ഹനുമാൻ ഗർഹിയിലേക്കും ക്ഷേത്ര പാതയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ക്ഷീർസാഗർ പഥ്, സുഗ്രീവ പഥ് എന്നിവയ്‌ക്കാകും മുൻഗണന. ഇടനാഴികളുടെ വികസനത്തിനായി 49 കോടി രൂപ സർക്കാർ ഇതിനകം അനുവദിച്ചിട്ടുണ്ട്. 12 കോടി രൂപ ചെലവിൽ സുഗ്രീവ പഥും 20 കോടി രൂപ ചെലവിൽ ക്ഷീരസാഗർ പഥും വികസിപ്പിക്കും.
ഇതിന് പുറമേ അവധ് ആഗ്മാൻ പാത 300 മീറ്ററിലധികം വ്യാപിപ്പിക്കാനും പദ്ധതിയിടുന്നു. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിനെയും രാംപഥിനെയും ഈ റോഡ് ബന്ധിപ്പിക്കുന്നു. ആഘോഷവേളകളിൽ തടസമില്ലാത്ത ഗതാഗതം ഇത് ഉറപ്പാക്കുന്നു. ഇതിനായി 17 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.