വയനാട്: വന്യമൃഗങ്ങളുടെ ശല്യമില്ലാത്ത പ്രദേശത്ത് നിന്ന് തുടർച്ചയായി ആടുകളെ കാണാതാവുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് പേർ അറസ്റ്റിൽ. വയനാട് കേളകം സ്വദേശികളായ സക്കീർ, ജാഫർ സാദിഖ്, ബേബി, ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. വട്ടോളി, മുള്ളൽ പ്രദേശങ്ങളിലാണ് പ്രതികൾ മോഷണം നടത്തിയത്. കഴിഞ്ഞ വർഷം മുതലാണ് ആടുകളെ കാണാതായി തുടങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ആടുകളെ കാണാതാവുന്നതിനെ തുടർന്ന് ഉടമകൾ നൽകിയ പരാതിയിലാണ് തലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് രാത്രി സമയങ്ങളിൽ പ്രദേശത്ത് കൂടി ഒരു ഓട്ടോ കടന്നുപോകുന്നതായി പ്രദേശവാസികൾ പോലീസിനെ അറിയിച്ചു. പിന്നാലെ പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഒത്തുതീർപ്പിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണത്തിന് ഉപയോഗിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.