സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ പുതുതായി 15 വിമാനങ്ങൾ. തീരസംരക്ഷണ സേനയ്‌ക്കും നാവികസേനയ്‌ക്കുമായി മൾട്ടി മോഡൽ വിമാനങ്ങളാകും ലഭിക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിലിന് (ഡിഎസി) മുൻപാകെ ആയിരത്തിലധികം കോടി രൂപയുടെ പദ്ധതി സംബന്ധിച്ച കരാർ ഒപ്പുവച്ചേക്കുമെന്നാണ് വിവരം.
ഒൻപത് വിമാനങ്ങൾ നാവികസേനയ്‌ക്കും ആറെണ്ണം കോസ്റ്റ് ഗാർഡിനും ലഭിക്കും. നാലെണ്ണം വാങ്ങുകയും മറ്റുള്ളവ തദ്ദേശീയമായി നിർമ്മിക്കുകയും ചെയ്യുമെന്നാണ് വിവരം. ഡിഫൻസ് പ്രൊക്യുർമെന്റ് ബോർഡ് (ഡിപിബി) ഈ നിർദ്ദേശം സ്വീകരിച്ചിട്ടുണ്ട്. ഡിഎസിയുടെ അനുമതി ലഭിക്കുന്നതോടെ സംയുക്ത സേവനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കര-വ്യോമ-നാവിക സേനാ മേധാവികൾ, പ്രതിരോധ സെക്രട്ടറി, ഡിആർഡിഒ മേധാവി ഡോ. എസ്.വി കമ്മത്ത് എന്നിവരടങ്ങുന്ന സംഘത്തിന്റെ അംഗീകാരത്തിനായി അപേക്ഷിക്കും. തുടർന്ന് മന്ത്രിസഭയുടെ അനുമതി തേടും.
പ്രതിരോധ സേനയെ ശക്തപ്പെടുത്തുന്നതിൽ കേന്ദ്രത്തിന്റെ പ്രതിബദ്ധത പ്രശംസനീയമാണ്. നാവികസേനയ്‌ക്കായി യുഎസ് നിർമ്മിത എംഎച്ച്-60 റോമിയോ ഹെലികോപ്റ്ററുകൾക്കായുള്ള കരാർ, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അന്തർവാഹിനികൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവയുടെ കരാറും 16-ന് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.