ശ്രീനഗർ: നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട ഒളിത്താവളം കണ്ടെത്തി സുരക്ഷാ സേന. ജമ്മുകശ്മീരിലെ സോപൂരിന് സമീപമുള്ള പ്രദേശത്താണ് ഹിസ്ബുൾ മുജാഹീദ്ദീൻ കമാൻഡർ അബ്ദുൾ ഖയൂം നജറിന്റെ ഒളിത്താവളം സേന കണ്ടെത്തിയത്. സുരക്ഷാ സേന നടത്തിയ അന്വേഷണത്തിൽ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധമുള്ള ഓവർഗ്രൗണ്ട് വർക്കറിൽ ഒരാളെയും പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഒളിത്താവളത്തിലും അബ്ദുൾ ഖയൂമിന്റെ സഹോദരന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ നിന്നും സ്‌ഫോടക വസ്തുക്കളും, ആയുധങ്ങളും, വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെത്തിയിരുന്നു. ഏകദേശം 200 സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കാനാവശ്യമായ IED മെറ്റീരിയലുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ ആർമിയുടെ 22 രാഷ്‌ട്രീയ റൈഫിൾസ്, 52 രാഷ്‌ട്രീയ റൈഫിൾസ്, സോപൂർ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നീ സേനാ വിഭാഗങ്ങൾ ചേർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ സാധിച്ചത്. 2017ൽ ഉറി സെക്ടറിന്റെ നിയന്ത്രണ രേഖയ്‌ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ അബ്ദുൾ ഖയൂം നജർ കൊല്ലപ്പെട്ടെങ്കിലും ഇയാളുമായി ബന്ധപ്പെട്ട ഭീകരർ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നും ഇത് തടയുകയാണെന്ന് ലക്ഷ്യമെന്നും സുരക്ഷാ സേന അറിയിച്ചു.