കൊച്ചി: ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ആനകളെ നിയന്ത്രിക്കാൻ ഇരുമ്പ് തൊട്ടി ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ കോടതി നിർദ്ദേശിച്ചു. ആനക്കോട്ടയിൽ ഓഡിറ്റ് നടത്തണമെന്നും സിസിടിവി ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആനയെ മെരുക്കാൻ ഇരുമ്പുതോട്ടി ഉപയോഗിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ കുറുമ്പ് കാണിച്ചപ്പോൾ അടിച്ചതെന്നായിരുന്നു ദേവസ്വത്തിന്റെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ആനക്കോട്ടയിൽ ആനകളെ പാപ്പൻമാർ തല്ലിച്ചതയ്‌ക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരതയെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
ഭഗവാന്റെ തിടമ്പേറ്റുന്ന ആനകളെയാണ് ക്രൂരമായി മർദ്ദിച്ചത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ഗുരുവായൂരപ്പന് സമർപ്പിച്ച കൊമ്പൻ കൃഷ്ണ ഉൾപ്പെടയുള്ള ആനകളെയാണ് പാപ്പൻമാർ മർദ്ദിച്ചത്. ശരത്, ബിബിൻ, ഹരി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.