ന്യൂഡൽഹി: പാർലമെന്റ് കാന്റീനിൽ നിന്നും ഭക്ഷണം കഴിക്കാൻ എംപിമാരെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ പാർട്ടികളിൽ നിന്നുള്ള എംപിമാരായിരുന്നു പ്രധാനമന്ത്രിക്കൊപ്പമിരുന്ന് ഉച്ച ഭക്ഷണം ആസ്വദിച്ചത്. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം മറ്റ് എംപിമാർക്കൊപ്പമിരുന്ന് കഴിച്ചതിന്റെ സന്തോഷം പ്രധാനമന്ത്രിയും പങ്കുവച്ചു. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.
” ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പാർട്ടികളിലെ നേതാക്കാളുമായി ഒത്തൊരുമിച്ച് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചു. പാർലമെന്ററി സഹപ്രവർത്തകരുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനും നന്ദി പറയുന്നു.”- പ്രധാനമന്ത്രി കുറിച്ചു.
Enjoyed a sumptuous lunch, made even better thanks to the company of Parliamentary colleagues from various parties and different parts of India. pic.twitter.com/6MWTOCDnPJ
— Narendra Modi (@narendramodi) February 9, 2024
ടിഡിപിയിൽ എംപിയായ രാം മോഹൻ നായിഡു, ബിഎസ്പിയിൽ നിന്നും റിതേഷ് പാണ്ഡെ, ബിജെപിയുടെ ലഡാക്ക് എംപിയായ ജംയാങ് നംഗ്യാൽ, കേന്ദ്രമന്ത്രി എൽ മുരുകൻ, ബിജെഡിയുടെ സസ്മിത് പത്ര, ബിജെപിയുടെ മഹാരാഷ്ട്ര എംപി ഹീന ഗാവിത്, കേരളത്തിൽ നിന്നുള്ള എംപി എൻ.കെ പ്രേമചന്ദ്രൻ എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം ഉച്ച ഭക്ഷണത്തിൽ പങ്കെടുത്തത്.
#WATCH | Delhi | Prime Minister Narendra Modi had lunch with MPs at Parliament Canteen today. pic.twitter.com/GhcfaynYJt
— ANI (@ANI) February 9, 2024
45 മിനിട്ടോളം പ്രധാനമന്ത്രി സഹപ്രവർത്തകരുമായി സമയം ചെലവഴിച്ചു. പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ സ്വാഗതം ചെയ്തപ്പോൾ ആശ്ചര്യപ്പെട്ടു പോയെന്നും തികച്ചും ഒരു സുഹൃത്തിനെ പോലെയാണ് അദ്ദേഹം പെരുമാറിയതെന്നും എംപിമാർ പറഞ്ഞു. ഭക്ഷണവേളയിൽ പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തെ കുറിച്ചും അബുദാബിയിലെ ക്ഷേത്രത്തെ കുറിച്ചും അദ്ദേഹം എംപിമാരോട് സംസാരിച്ചിരുന്നു. ചോറ്, പരിപ്പ്, കിച്ചടി, ടിൽ കാ ലഡു തുടങ്ങി വിഭവ സമൃദ്ധമായ സദ്യയായിരുന്നു പ്രധാനമന്ത്രി എംപിമാർക്ക് നൽകിയത്.