ന്യൂഡൽഹി: കാലാവസ്ഥ പ്രവചനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാലവസ്ഥ ഭൂമിയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ ഉൾപ്പടെ പഠിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി രാജ്യത്തെ ആദ്യത്തെ എർത്ത് സിസ്റ്റം മോഡൽ സോഫ്റ്റ്വെയർ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി. 2025-ഓടെ ഇത് യാഥാർത്ഥ്യമാക്കുമെന്നാണ് കണക്കുകൂട്ടൽ. ആഗോളതലത്തിലും പ്രാദേശിക തലത്തിലും കാലവസ്ഥ പ്രവചനങ്ങൾ നൽകാന ഈ മോഡലിന് സാധിക്കും.
അന്തരീക്ഷം, സമുദ്രം, കര, മഞ്ഞ് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത സാഹചര്യങ്ങളിൽ കാലാവസ്ഥയെ പഠന വിധേയമാക്കുകയാണ് ലക്ഷ്യം. കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയും സെൻ്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് റിസർച്ചും (സിസിസിആർ) സംയുക്തമായാണ് എർത്ത് സിസ്റ്റം മോഡൽ നിർമ്മിക്കുന്നത്. മൺസൂൺ കൺവെക്ഷൻ, ക്ലൗഡ്സ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് (എംസി 4) ഉപപദ്ധതിക്ക് കീഴിൽ 192.28 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരൺ റിജിജു അറിയിച്ചു.
ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറാണ് എർത്ത് സിസ്റ്റം മോഡൽ. അന്തരീക്ഷം, കര, സമുദ്രം, ജൈവമണ്ഡലം എന്നിവ പരസ്പരം എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇവ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും പഠനവിധേയമാക്കും. സംഖ്യാപരമായും ഡാറ്റപരമായും പഠന ഫലങ്ങൾ ലഭിക്കുമെന്നതിനാൽ തന്നെ കൃത്യമായി അവലോകനം നടത്താൻ ഇത് സഹായിക്കുന്നു.