ലക്‌നൗ : ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്കും പ്രാർത്ഥിക്കാമെന്ന കോടതിവിധിക്കെതിരെ സമുച്ചയ പരിസരത്ത് അരാജകത്വം സൃഷ്ടിച്ച് ഇസ്ലാമിക പുരോഹിതനും ഇത്തിഹാ-ഇ-മില്ലത്ത് കൗൺസിൽ തലവനുമായ തൗക്കീർ റാസാ ഖാൻ. കോടതി വിധിക്കെതിരെ അനുയായികൾക്കൊപ്പം ഇയാൾ തെരുവിൽ പ്രതിഷേധം നടത്തിയതോടെ ഇത് സംഘാർഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. തുടർന്നുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ ഉൾപ്പെട്ടവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കോടതി വിധിയിൽ പ്രതിഷേധിച്ച് ‘ ജയിൽ ഭാരോ’ മുദ്രാവാക്യങ്ങൾ ഉയർത്തി പുരോഹിതന്റെ നേതൃത്വത്തിൽ അനുയായികൾ ഇറങ്ങിയതോടെ കല്ലേറും സംഘർഷവും പൊട്ടിപ്പുറപ്പെടുകയായിരുന്നു. ജ്ഞാൻവാപിയും പരിസര പ്രദേശങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. നിലവിൽ സംഘർഷാവസ്ഥ നിയന്ത്രണവിധേയമാണെന്നും കനത്ത സുരക്ഷ പ്രദേശത്ത് ഒരുക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 31-ാം തീയതിയാണ് ഹിന്ദുക്കൾക്കും ജ്ഞാൻവാപിയിൽ പൂജകൾ നടത്താനുള്ള അനുമതി കോടതി നൽകിയത്. വിധി വന്നതോടെ ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നാമനിർദ്ദേശം ചെയ്ത പൂജാരിയുടെ നേതൃത്വത്തിൽ ആരതികളും പൂജകളും ജ്ഞാൻവാപിയിൽ നടത്തിയിരുന്നു. ക്ഷേത്രം തകർത്താണ് തർക്ക മന്ദിരം നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന ആർക്കിയോളജിക്കൽ സർവേകൾ ഇതിനോടകം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.