വയനാട്: മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ പ്രദേശവാസി മരിച്ച സംഭവത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനം വകുപ്പിന് ചെയ്യാൻ സാധിക്കുന്ന നിയമപരമായ എല്ലാ നടപടിയും ദ്രുതഗതിയിൽ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാന്നെ് അദ്ദേഹം തുറന്നടിച്ചു. ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടെങ്കിൽ മാത്രമേ പ്രശ്‌നം നല്ലരീതിയിൽ പരിഹരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നത്തെ സർക്കാർ വളരെ ഗൗരവമായാണ് കാണുന്നത്. ജനക്കൂട്ടം ഉണ്ടാകുന്നതും പ്രതിഷേധിക്കുന്നതും പ്രശ്നം കൂടുതൽ വഷളാകാൻ കാരണമാകും. ഉദ്യോഗസ്ഥരുമായി ഏവരും സഹകരിച്ച് പോകണമെന്നും മന്ത്രി നിർദ്ദേശിച്ചു. സാധാരണ നടപടികൾകൊണ്ടുമാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആനയെ തിരികെ കാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ചെയ്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ മുതൽ ആന മാനന്തവാടിയിൽ വിലസി നടക്കുകയായിരുന്നുവെന്നാണ് ജനങ്ങൾ പറയുന്നത്. എന്തുകൊണ്ട് അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല, വർദ്ധിച്ച് വരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ എന്തുകൊണ്ട് ഉദ്യോഗസ്ഥർക്കും വകുപ്പിനും സർക്കാരിനും സാധിക്കുന്നില്ല എന്ന് തുടങ്ങി നിരവധി കാര്യങ്ങൾ ഉന്നയിച്ചാണ് മാനന്തവാടിയിൽ പ്രതിഷേധം ഇരമ്പുന്നത്.
ജില്ലാ കളക്ടർ നേരിട്ടെത്തി ഉറപ്പ് നൽകാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും നാട്ടുകാർ അറിയിച്ചിട്ടുണ്ട്, കൊല്ലപ്പെട്ട അജീഷ് കുമാറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെത്തിയ എസ്.പിയെ ജനങ്ങൾ വഴിയിൽ തടയുകയും ഇറങ്ങി നടക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അജീഷിന്റെ മൃതദേഹം ചുമലിൽ വച്ച് നഗരമധ്യത്തിലിറങ്ങിയാണ് നിലവിൽ നാട്ടുകാർ പ്രതിഷേധിക്കുന്നത്.