തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എസ്എഫ്‌ഐഒ സമൻസ്. എക്‌സാലോജിക്- സിഎംആർഎൽ സാമ്പത്തിക ഇടപാടുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് നൽകിയിരിക്കുന്നത്. കർണാടക ഹൈക്കോടതിയിൽ എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് സമർപ്പിച്ച ഹർജിയിൽ സമൻസിന്റെ പകർപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
കമ്പനി ഉടമ എന്ന നിലയിലാണ് വീണാ വിജയന് സമൻസ് നൽകിയിരിക്കുന്നത്. കമ്പനിയുടെ സേവനം, പണമിടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ വിശദമായി സമർപ്പിക്കാനാണ് നിർദ്ദേശം. തിങ്കളാഴ്ച കോടതി ഹർജി പരിഗണിക്കും. നേരത്തെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസി കേരളാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തെ ഭയക്കുന്നതെന്തിനായിരുന്നു കോടതിയുടെ ചോദ്യം.
സിഎംആർഎല്ലിൽ പരിശോധന നടത്തിയപ്പോഴും കെഎസ്ഐഡിസിയിൽ പരിശോധന നടത്തിയപ്പോഴും എസ്എഫ്ഐഒ ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. കെഎസ്ഐഡിസിയിലെ പരിശോധന പൂർത്തിയായതിന് പിന്നാലെ എക്സാലോജികിനും സമാനമായ രീതിയിൽ എസ്എഫ്ഐഒ സമൻസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സാലോജിക് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് ഹർജി നൽകിയത്.