കൗമാര ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരിന് നാളെ ഓസ്‌ട്രേലിയ വേദിയാകും. അഞ്ച് വട്ടം ചാമ്പ്യന്മാരായ ഇന്ത്യ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെയാണ് നേരിടുന്നത്. നാളെ ഉച്ചയ്‌ക്ക് 1.30 ന് ബെനോനിയിലെ വില്ലോമൂർ പാർക്കിലാണ് മത്സരം. സ്റ്റാർ സ്‌പോർട്‌സ് ചാനലിലൂടെയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയും മത്സരം തത്സമയം കാണാം. അപരാജിതരായാണ് ഇരുടീമുകളും ഫൈനലിന് ടിക്കറ്റെടുത്തത്. നാലാം കിരീടമാണ് ഓസീസിന്റെ ലക്ഷ്യമെങ്കിൽ ആറാം കിരീടമാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്.
നായകൻ ഉദയ് സഹറാൻ, മുഷീർ ഖാൻ, സച്ചിൻ ദാസ് എന്നിവരുൾപ്പെടെയുള്ള മികച്ച ബാറ്റിംഗ് നിരയാണ് ഇന്ത്യക്കുള്ളത്. ടൂർണമെന്റിൽ ഇതുവരെയുള്ള ആറിൽ അഞ്ചിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 250 റൺസിന് മുകളിൽ സ്‌കോർ ചെയ്യുകയും ചെയ്തു. സൗമി പാണ്ഡെയ്‌ക്ക് കീഴിൽ ഇന്ത്യയുടെ ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. 6 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. മറ്റു ടീമുകളെ അപേക്ഷിച്ച് ഫീൽഡിംഗിലും ടീം ഇന്ത്യ കിടുവാണ്. ഡൈവിംഗ് ക്യാച്ചുകൾ ഉൾപ്പെടെ 5 എണ്ണമാണ് മുരുഗൻ അഭിഷേക് നേടിയത്.
ബാറ്റർമാർക്കും ബൗളർമാർക്കും അനുകൂലമായ പിച്ചാണ് വില്ലോമൂറിലേത്. 27 ഏകദിന മത്സരങ്ങൾ നടന്ന ഇവിടെ ഒന്നാം ഇന്നിംഗ്‌സിലെ ശരാശരി സ്‌കോർ 233 ആണ്. ആദ്യം ബാറ്റ് ചെയ്തവർ 7 തവണമാത്രമാണ് ജയിച്ചിട്ടുള്ളത്. അണ്ടർ 19 ലോകകപ്പിൽ ഇതുവരെ രണ്ട് തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്ക് നേർ ഏറ്റുമുട്ടിയിട്ടുള്ളത്. ആ രണ്ട് തവണയും വിജയം ഇന്ത്യക്ക് ഒപ്പമായിരുന്നു.