ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും നിയമനിർമ്മാണ സഭകളിലെ അംഗങ്ങളും അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി. ഇതാദ്യമായാണ് സഭയിലെ അംഗങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച് അയോദ്ധ്യയിൽ എത്തുന്നത്. തലസ്ഥാനമായ ലക്‌നൗവിൽ നിന്നും ബസുകളിലായാണ് മന്ത്രിമാരും സാമാജികരും അയോദ്ധ്യയിലെത്തിയത്. പുഷ്പവൃഷ്ടിയോടെയാണ് നഗരവാസികൾ യോഗിയെയും ജനപ്രതിനിധികളെയും സ്വീകരിച്ചത്.
ഭഗവാനെ നേരിട്ട് കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉത്തർപ്രദേശ് നിയമസഭ സ്പീക്കർ സതീഷ് മഹ്ന പറഞ്ഞു. ആദ്യമായി ഇവിടെ എത്തുമ്പോൾ അന്നിവിടെ ഒരു നിർമ്മിതിയുണ്ടായിരുന്നു. അന്ന് ഇവിടെയെത്തിയ ആൾക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തു. അവസാനമായി ഇവിടെയെത്തിയപ്പോൾ ക്ഷേത്രത്തിന്റെ അടിത്തറ പണിയുകയായിരുന്നു. ഭഗവാനെ ക്ഷേത്രത്തിനുള്ളിൽ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2047 ൽ വികസിത ഭാരതം യാഥാർത്ഥ്യമാകാനുള്ള പ്രാർത്ഥനകൾ ഭഗവാന് മുമ്പിൽ നടത്തിയതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഇന്ന് എല്ലാ സാമാജികർക്കും ഭഗവാനെ ദർശിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. സാധിച്ചവരെല്ലാം ഭഗവാന്റെ അനുഗ്രഹത്തിനായ അയോദ്ധ്യയിലെത്തിയതായും അദ്ദേഹം പറഞ്ഞു.
എംഎൽഎമാരുടെയും എംഎൽസിമാരുടെയും അയോദ്ധ്യ യാത്രയിൽ നിന്നും സമാജ്വാദി പാർട്ടി അംഗങ്ങൾ വിട്ടുനിന്നു. കോൺഗ്രസ് അംഗങ്ങളും ആർഎൽഡി അംഗങ്ങളും യാത്രയിൽ ഭാഗമായി.