വയനാട്: കാട്ടാന ആക്രമണത്തിൽ അകാലത്തിൽ പൊലിഞ്ഞ മാനനന്തവാടി പടമല സ്വദേശി അജീഷിന് വിട. എടമല സെന്റ് അൽഫോൻസ ദേവലായത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. സ്വവസതിയിൽ നിന്ന് കിലോമീറ്ററുകളോളം വിലാപയാത്രയായാണ് അജീഷിന്റെ മൃതദേഹം പള്ളിയിലെത്തിച്ചത്.
ഇന്നലെ രാവിലെയാണ് അജീഷിനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അജീഷിന്റെ മരണം സംഭവിച്ചത്. വർദ്ധിച്ച് വരുന്ന വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജിൽ മൃതദേഹവുമായി പ്രതിഷേധിച്ചു. സംഭവസ്ഥലത്തെത്തിയ എസ്.പി ടി നാരായണനെയും കളക്ടർ രേണുരാജിനെയും നാട്ടുകാർ തടഞ്ഞിരുന്നു. പിന്നീട് മൃതദേഹവുമായി ജനങ്ങൾ മാനനന്തവാടി നഗരത്തിലും പ്രതിഷേധിച്ചു. ഏറെ നാടകീയ രംഗങ്ങൾക്കൊടുവിൽ ഇന്നലെ രാത്രിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
അജീഷിന്റെ ജീവനെടുത്ത ആളെ കൊല്ലി ആനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം നീളാൻ സാധ്യതയെന്നാണ് വിവരം. തോൽപെട്ടി മേഖലയിലുണ്ടായിരുന്ന ആന കർണാടക അതിർത്തിയിലേക്ക് നീങ്ങി ഉൾക്കാട്ടിലേക്ക് മറഞ്ഞു. ആന നടന്നുനീങ്ങുന്നത് ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വനം വകുപ്പിന് പുറമേ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്. ബാവലിയിലെ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.