തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി പ്രവർത്തകരുടെ അഭിമാന നിമിഷമാണ് ഇന്ന്. ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയത്തിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നിരിക്കുകയാണ്. മൂന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മറ്റൊരു ദിവസമാണ് നടക്കുന്നത്. തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിൽ പഴയ സംസ്ഥാന കാര്യാലയം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് പുതിയ സമുച്ചയം നിർമ്മിച്ചിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ പാർട്ടി ഓഫീസാണ് ബി ജെ പിക്ക് മാരാർജി ഭവനിലൂടെ ലഭിച്ചിരിക്കുന്നത്. ഈ സുദിനത്തിൽ പുതിയ മന്ദിരത്തെക്കുറിച്ച്‍ പ്രതികരിച്ചിരിക്കുകയാണ് ബിജെപിയുടെ സംസ്ഥാന നേതാക്കൾ..
നിരവധിപ്പേരുടെ ജീവാർപ്പണമാണ് ബി ജെ പി യുടെ സംസ്ഥാനകാര്യാലയമായ ‘മാരാർജി ഭവനെ’ന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞത്. കേരളത്തിലെ ബിജെപിക്കുള്ള അഭിമാന നിമിഷമാണ്. ചടങ്ങുകളെല്ലാം സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളിലുള്ളവരാണ് ചെയ്യുന്നത്. സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇതെന്നായിരുന്നു കുമ്മനം രാജശേഖരൻ പ്രതികരിച്ചത്.
പ്രവർത്തകരുടെ ത്യാഗോജ്ജ്വല പ്രവർത്തനത്തിന്റെ ഫലമാണ് പുതിയ ആസ്ഥാനം. ബിജെപിയുടെ പ്രവർത്തനത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണ് പുതിയ സംസ്ഥാന കാര്യാലയമെന്നായിരുന്നു പി കെ കൃഷ്ണദാസ് പറഞ്ഞത്.
മാറുന്ന കേരളത്തിന്റെ രാഷ്‌ട്രീയ സാഹചര്യത്തിലാണ് പുതിയ ആസ്ഥാനം മിഴിതുറക്കുന്നത്. നൂറുകണക്കിന് കാര്യകർത്താക്കളുടെ ഓർമ്മകൾ കൂടി പുനർ ജനിക്കുന്നെന്നാണ് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ വാക്കുകൾ.