മുംബൈ: അയോദ്ധ്യയിലേക്ക് ഭക്തർക്കായി ഒരുക്കിയ പ്രത്യേക ട്രെയിനിന് നേരെ വ്യാപക കല്ലേറ്. മഹാരാഷ്‌ട്രയിലെ നന്ദുർബാറിന് സമീപം ഞായറാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. അപ്രതീക്ഷിതമായി ട്രെയിനിന് നേരെ നടന്ന ആക്രമണം യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ഭാഗ്യവശാൽ, സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സൂറത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് റെയിൽവേ സഹമന്ത്രി ദർശന ജർദോഷ് ഫ്ലാഗ് ഓഫ് ചെയ്‌ത ആസ്ത സ്‌പെഷ്യൽ ട്രെയിനിന് നേരെയാണ് ആസൂത്രിതമായി ഒരു സംഘം രാത്രിയിൽ ആക്രമണം നടത്തിയത്. ട്രെയിനിലെ യാത്രക്കാരിലൊരാളായ അജയ് ശർമ്മ യാത്രക്കാർക്കുണ്ടായ ദുരിതം മാദ്ധ്യമങ്ങളോട് വിവരിച്ചു.
“ഞങ്ങൾ സമാധാനത്തോടെ ട്രെയിനിൽ ഇരിക്കുകയായിരുന്നു, രാത്രി 10:45 ഓടെ ട്രെയിനിൽ കല്ലെറിയുന്ന വലിയ ശബ്ദം കേട്ടു. നേരം ഇരുട്ടായിരുന്നു. ആരാണ് എറിഞ്ഞതെന്ന് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. നന്ദുർബാറിന് സമീപം സിഗ്നൽ തകരാർ കാരണം ട്രെയിൻ വേഗത കുറച്ചപ്പോഴാണ് സംഭവം. ട്രാക്കിന് സമീപത്ത് നിന്ന് പെറുക്കിയ കല്ലാണ് എറിഞ്ഞത്. H7, H10, H15 എന്നീ കോച്ചുകൾക്ക് നേരെയാണ് കൂടുതലും കല്ലേറുണ്ടായത്”-അജയ് ശർമ്മ പറഞ്ഞു.
ട്രെയിനിന് നേരെയുണ്ടായ ആക്രമണം 1340 യാത്രക്കാരെയും ഭയപ്പെടുത്തി. ഭയം കൊണ്ട് ട്രെയിനിന്റെ വാതിലുകളും ജനലുകളും അവർ അടയ്‌ക്കുകയായിരുന്നു. കല്ലുകൾ കോച്ചുകളിലേക്ക് കടന്നിട്ടും ആർക്കും പരിക്കില്ല. യാത്രക്കാരുടെ പരാതിയെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നന്ദുർബാർ സ്റ്റേഷനിലെത്തി സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കി. ഇവർ അന്വേഷണം ആരംഭിച്ചതോടെ ട്രെയിൻ അരമണിക്കൂറോളം നിർത്തിയും ഇട്ടു.
ജിആർപി, ആർപിഎഫ് ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് ശേഷമാണ് ട്രെയിൻ അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, സംഭവം യാത്രക്കാരെ ഞെട്ടിക്കുകയും അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുകയും ചെയ്തിട്ടുണ്ട്. ആക്രമണം നടന്ന പ്രദേശം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.