ദുബായ്: അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിറിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്രൗഢി നിറഞ്ഞ ക്ഷേത്രത്തിന്റെ മുൻവശവും വാസ്തുവിദ്യയിൽ തീർത്ത ക്ഷേത്രത്തിന്റെ ഗോപുരവുമാണ് ദൃശ്യത്തിലുള്ളത്. ഈ മാസം 14-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്.
സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ ആത്മീയനേതാവായിരുന്ന സ്വാമി മഹാരാജിന്റെ സ്വപ്നമാണ് വർഷങ്ങള്‍ക്കിപ്പുറം സാക്ഷാത്കരിക്കാൻ പോകുന്നത്. 2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയില്‍ ക്ഷേത്രം പണിയാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദര്‍ശന വേളയിലായിരുന്നു പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനിന്റെ പ്രഖ്യാപനം.
#WATCH | Visuals of the Bochasanwasi Akshar Purushottam Swaminarayan Sanstha (BAPS) Mandir, the first Hindu temple in Abu Dhabi.
Prime Minister Narendra Modi will inaugurate it on February 14. pic.twitter.com/l154agVh6J
— ANI (@ANI) February 12, 2024
സ്വാമിനാരായണ്‍, അക്ഷർ പുരുഷോത്തം മഹാരാജ്, പരമശിവന്‍, ശ്രീകൃഷ്ണന്‍,ശ്രീ രാമന്‍, അയ്യപ്പന്‍, ജഗന്നാഥ്, വെങ്കിടേശ്വര എന്നിങ്ങനെ ഏഴ് മൂർത്തികളാണ് ക്ഷേത്രത്തിലുളളത്. ശിൽപ്പങ്ങളിൽ പലതും ഇന്ത്യയിലാണ് കൊത്തിയെടുത്തത്. രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള 2000-ലധികം കരകൗശല തൊഴിലാളികളുടെ മൂന്ന് വർഷത്തെ അധ്വാനമാണിത്. മയിലുകൾ, ആനകൾ, കുതിരകൾ, ഒട്ടകങ്ങൾ, കലാകാരന്മാർ തുടങ്ങിയ വിശിഷ്ട ശില്‍പങ്ങളും ക്ഷേത്രത്തിൽ കൊത്തിയിട്ടുണ്ട്. മഹനീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുക.