ചെന്നൈ: ജോലിക്ക് കോഴ വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജി രാജിവെച്ചു. തുടർച്ചയായി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാജി. അറസ്റ്റിന് പിന്നാലെ സെന്തിൽ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു. അറസ്റ്റ് ചെയ്ത് എട്ട് മാസത്തിന് ശേഷമാണ് രാജി.
മന്ത്രിയായി പുറത്തിറങ്ങിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് കോടതിയിൽ ജാമ്യ ഹർജി പരിഗണിക്കവെ ഇഡി പറഞ്ഞത്. ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരുന്നത് ഭരണസംവിധാനത്തിന് ചേര്‍ന്നതല്ലെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മന്ത്രിസഭയില്‍നിന്ന് ഒരാളെ പുറത്താക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി ബാലാജിയുടെ ജാമ്യ ഹർജി പരിഗണിക്കവെയായിരുന്നു രാജി വച്ചത്. മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായാണ് റിപ്പോർട്ട്.
ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലായിരുന്നു വി.സെന്തിൽ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. 2023 ജൂൺ 13നായിരുന്നു അറസ്റ്റ്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 2013–14ൽ മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എഞ്ചിനീയർ തസ്‌തികകളിൽ ജോലിക്കായി പണം കൈപ്പറ്റിയെന്നാണ് ബാലാജിക്കെതിരെയുള്ള കേസ്.