ചെന്നൈ : മുൻ ചെന്നൈ മേയറും എ ഐ എ ഡി എം കെ നേതാവുമായ സെയ്ദായി ദുരൈസാമിയുടെ മകന്റെ മൃതദേഹം ഹിമാചൽ പ്രദേശിലെ സത്‌ലജ് നദിയിൽ നിന്ന് ഫെബ്രുവരി 12 തിങ്കളാഴ്ച കണ്ടെത്തി. ഹിമാചൽ പ്രദേശിലൂടെയുള്ള യാത്രയ്‌ക്കിടെ അപകടത്തിൽപ്പെട്ട് കാണാതായ മകനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സെയ്ദെ ദുരൈസാമി കാത്തിരിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഈ മാസം നാലിനാണ് സുഹൃത്ത് ഗോപിനാഥിനൊപ്പം (32) വെട്രി ഷിംലയിലേക്കു വിനോദയാത്ര പുറപ്പെട്ടത്. യാത്രയ്‌ക്കായി വാടകയ്‌ക്കെടുത്ത കാറിന്റെ ഡ്രൈവർക്കു ഹൃദയാഘാതമുണ്ടായതോടെയാണ് അപകടം സംഭവിച്ചത് എന്നറിയുന്നു. ഫെബ്രുവരി 4 ന് എൻഎച്ച് 05-ന് സമീപം നിയന്ത്രണം വിട്ട കാർ സത്‌ലജ് നദിയിൽ പതിക്കുകയായിരുന്നു.
തുടർന്ന് പൊലീസും പ്രദേശവാസികളും ചേർന്നു നടത്തിയ പരിശോധനയിൽ നദിക്കരയിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ വെട്രിയുടെ സുഹൃത്ത് ഗോപിനാഥിനെ കണ്ടെത്തി. അദ്ദേഹത്തെ അന്നുതന്നെ ഷിംലയിലെ ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പുഴയിൽ പതിച്ച കാർ കേന്ദ്രീകരിച്ച് പിറ്റേന്നു നടത്തിയ പരിശോധനയിൽ പ്രദേശവാസി കൂടിയായ ഡ്രൈവർ താൻജിന്റെ മൃതദേഹം കണ്ടെത്തി.
ഇതിനിടെയാണ്, മകനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പിതാവ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തത്. തിരച്ചിലിനിടെ സത്‍ലജ് നദിയിലെ പാറയിൽ നിന്നും കണ്ടെത്തിയ വിവിധ ശരീരഭാഗങ്ങൾ വെട്രിയുടേതാണോ എന്നു കണ്ടെത്താനായി ഡിഎൻഎ പരിശോധന നടത്തിയെങ്കിലും അതു മറ്റൊരാളുടേതാണെന്നു തിരിച്ചറിഞ്ഞു.
വെട്രി ദുരൈസാമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി കിന്നൗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നവീൻ ഝൽത പറഞ്ഞു. “മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപിനാഥിനെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റി, സുഖം പ്രാപിച്ചുവരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഫിലിം പ്രൊഡക്ഷൻ ക്രൂവിന്റെ ഭാഗമായി വെട്രി ഹിമാചൽ പ്രദേശിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. 2021-ൽ അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്‌ത തമിഴ് ചിത്രം ‘എന്ത്രവത് ഒരു നാൾ” നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ പുരസ്‌കാരം നേടിയിരുന്നു. വിധാർഥ് നായകനായ ചിത്രത്തിൽ മലയാളിയായ രമ്യ നമ്പീശനായിരുന്നു നായിക.















