തിരുവനന്തപുരം: രാമായണത്തിന്റെ സന്ദേശത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തേണ്ടതിന്റെ ആവശ്യകത വർധിച്ചുവരികയാണെന്ന് കഴക്കൂട്ടം എംഎൽഎ വി. മുരളീധരൻ. രാമായണം കേവലം ഒരു കഥയായി കാണേണ്ടതല്ലെന്നും മനുഷ്യജീവിതത്തിലെ എല്ലാ സംഘർഷങ്ങൾക്കും പരിഹാരമാർഗം നൽകുന്ന സന്ദേശമാണ് രാമായണം മുന്നോട്ടുവയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൗഡിക്കോണം ശ്രീകൃഷ്ണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി കേരള ക്ഷേത്രസംരക്ഷണ സമിതി മഹാനഗർ ജില്ല സംഘടിപ്പിച്ച ശ്രീരാമ പൂജയും ശ്രീരാമ അഷ്ടോത്തര സമൂഹ അർച്ചനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി. മുരളീധരൻ എംഎൽഎ.
രാമായണം നൽകുന്ന സന്ദേശത്തിനും അതിന്റെ കാഴ്ചപ്പാടുകൾക്കും ആധുനിക കാലത്തും വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകൾക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ട ഒരു കൃതിക്ക് ഇന്നത്തെ കാലത്തും പ്രസക്തി നിലനിൽക്കുന്നുവെന്നത് മനുഷ്യനെ എത്രമാത്രം സൂക്ഷ്മമായി വിശകലനം ചെയ്യാൻ നമ്മുടെ പൂർവികർക്ക് സാധിച്ചിരുന്നു എന്നതിന്റെ തെളിവാണെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
രാമരാജ്യ സങ്കൽപമാണ് മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വർഗീയ പി. മാധവ്ജിയും പി. പരമേശ്വർജിയും 1982ലെ വിശാല ഹിന്ദു സമ്മേളനത്തിൽ കർക്കടക മാസം രാമായണമാസമായി ആചരിക്കണമെന്ന ആഹ്വാനം നടത്തിയിരുന്നു. ഇന്ന് ആ ആഹ്വാനം പൊതുസമൂഹം ഏറ്റെടുത്തിരിക്കുകയാണെന്നും വി. മുരളീധരൻ പറഞ്ഞു.
പുതുതലമുറയ്‌ക്ക് എല്ലാ കാര്യങ്ങളിലും യുക്തിസഹമായ ഉത്തരങ്ങളാണ് ആവശ്യം. രാമായണത്തിന്റെ കാര്യത്തിലും അവർ യുക്തിസഹമായ ഉത്തരങ്ങളാണ് തേടുന്നത്. അതിനാൽ അവരുടെ ചോദ്യങ്ങൾക്ക് യുക്തിസഹമായ മറുപടി നൽകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
അതിന് രാമായണത്തെക്കുറിച്ച് ശാസ്ത്രീയവും ആഴത്തിലുള്ളതുമായ പഠനം അനിവാര്യമാണ്. പുതുതലമുറയുടെ യുക്തിബോധത്തിന്റെ ഉരകല്ലിൽ ഉരച്ചുനോക്കിയാലും ആധുനിക കാലത്തും രാമായണത്തിന്റെ പ്രസക്തി അവർക്ക് ബോധ്യമാകുന്ന തരത്തിലുള്ള പഠനവും സമീപനവുമാണ് ആവശ്യമെന്നും വി. മുരളീധരൻ വ്യക്തമാക്കി.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സുനിൽ എം. നായർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ റാണി മോഹൻ രാമായണ സന്ദേശം നൽകി.
സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ ജി. കെ. സുരേഷ് ബാബു, ഡോ. അജയകുമാർ, ജനറൽ കൺവീനർ മോഹൻകുമാർ, കോർഡിനേറ്റർ ശ്രീകൃഷ്ണപുരം മനോജ്, മുഖ്യ സംയോജക് ഷാജു വേണുഗോപാൽ, ജില്ലാ സെക്രട്ടറി പാപ്പനംകോട് അനിൽ, മാതൃസമിതി ജില്ലാ പ്രസിഡന്റ് ഡോ. രശ്മി, സെക്രട്ടറി സുധാ രാജഗോപാൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
രാമായണമാസാചരണത്തിന്റെ ഭാഗമായി ഗോമാതാ പൂജയും നടന്നു.















