തിരുവനന്തപുരം: വിദേശ സർവ്വകലാശാലകളെ സിപിഎം അംഗീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്നാൽ പാർട്ടി നിലപാട് അതുപോലെ അംഗീകരിക്കാനും നടപ്പാക്കാനും ഇടതുമുന്നണിക്കും സർക്കാരിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പറഞ്ഞത് സംസ്ഥാനത്ത് വിദേശ സർവ്വകലാശാലകൾ നടപ്പാക്കും എന്നല്ല, സാധ്യതകൾ പരിശോധിക്കുമെന്നാണ്. വിഷയത്തിൽ എല്ലാ മേഖലകളിലും ചർച്ചകൾ നടക്കട്ടെ. ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാനാവില്ല.1957-ലെ സർക്കാരിന്റെ കാലം മുതൽ ഇതിൽ പരിമിതിയുണ്ട്.
സോഷ്യലിസ്റ്റ് രാജ്യമോ ജനാധിപത്യ വിപ്ലവമോ നടന്ന രാജ്യമല്ല ഇന്ത്യ. മുതലാളിത്തത്തിലധിഷ്ഠിതമാണ്, അതിന്റെ ഭാഗമാണ് കേരളം. വിഷയം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ സർവ്വകലാശാലയെ ശക്തമായി എതിർത്തിരുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്. പാർട്ടിയിലും മുന്നണിയിലും ചർച്ചചെയ്യാതെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയാതെയുമാണ് ബജറ്റിലെ വിദേശ സർവ്വകലാശാല പ്രഖ്യാപനം. നിലപാടിൽ പ്രതിഷേധം ശക്തമായതോടെ പാർട്ടിയും സർക്കാരും രണ്ടും രണ്ടാണെന്നും പാർട്ടി നിലപാട് അതുപോലെ നടപ്പാക്കാൻ സർക്കാരിന് കഴിയില്ലെന്നുമാണ് ഇപ്പോൾ ന്യായീകരണം.
അതേസമയം സംസ്ഥാനത്ത് വിദേശസർവ്വകലാശാല ക്യാമ്പസ് ആരംഭിക്കാനുള്ള ശുപാർശ ഉന്നതവിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്കോ സർക്കാരിനോ നൽകിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ കൂടുതൽ പരസ്യ പ്രതികരണത്തിന് അധികാരികൾ തയ്യാറായിട്ടില്ല.