കീവ്: യുക്രെയിൻ ചേർണോബിലിലെ അണുവികരണ മേഖലയിലെ ചെന്നായ്ക്കൾക്ക് ക്യാൻസർ പ്രതിരോധശേഷി വർദ്ധിക്കുന്നുവെന്ന് പഠനം. ചേർണോബിലിന്റെ പരിസര മേഖലയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ചെന്നായ്ക്കളുടെ പ്രതിരോധശേഷിയാണ് ദിവസം തോറും വർദ്ധിക്കുന്നത്. സൊസൈറ്റി ഫോർ ഇൻ്റഗ്രേറ്റീവ് ആൻഡ് കംപാരറ്റീവ് ബയോളജി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
1986-ൽ പവർ പ്ലാൻ്റിലുണ്ടായ ദുരന്തത്തിൽ സ്ഫോടനത്തിനും തീപിടിത്തത്തിനും പിന്നാലെ ക്യാൻസറിന് കാരണമാകുന്ന റേഡിയോ ആക്ടീവ് ഫാൾഔട്ട് അന്തരീക്ഷത്തിലേക്ക് വ്യാപിച്ചിരുന്നു. റേഡിയേഷന്റെ വിഷബാധമൂലം ആയിരക്കണക്കിന് പേരാണ് മരണപ്പെട്ടത്. ഒരു ലക്ഷത്തോളം പേരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. എന്നാൽ ദുരന്തം നടന്ന് 35 വർഷം പിന്നിടുമ്പോഴും ചെന്നായ്ക്കളും കുതിരകളും മറ്റ് ജീവികളും പ്രദേശത്ത് വിഹരിക്കുന്നുണ്ട്. ഇവ ഇത്രയും കാലം എങ്ങനെ ജീവിച്ചു എന്ന സംശയമാണ് പഠനത്തിലേക്ക് നയിച്ചത്.
ക്യാൻസറിന് കാരണമാകുന്ന റേഡിയേഷനോട് ചെന്നായ്ക്കളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസിലാക്കാൻ അവർ രക്ത സാമ്പിളുകളും പരിശോധിച്ചു. തുടർന്നാണ് ക്യാൻസറിന് പ്രതിരോധിക്കാനുള്ള ശേഷി ചെന്നായ്ക്കളിൽ ദിനംപ്രതി വർദ്ധിക്കുന്നതായി കണ്ടെത്തിയത്. ഇത് റേഡിയേഷൻ ചികിത്സ ഉറപ്പാക്കിയ ക്യാൻസർ രോഗികൾക്ക് തുല്യമാണെന്നും പ്രശസ്ത ഡോക്ടർ ലവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി.
കഴിഞ്ഞ മാസം വാഷിംഗ്ടണിലെ സിയാറ്റിലിൽ നടന്ന സൊസൈറ്റി ഓഫ് ഇൻ്റഗ്രേറ്റീവ് ആൻഡ് കംപാരറ്റീവ് ബയോളജിയുടെ വാർഷിക യോഗത്തിലാണ് ഡോ. ലവ് തന്റെ കണ്ടെത്തലുകൾ അവതരിപ്പിച്ചത്.