ലഖ്നൗ: ഉത്തർപ്രദേശിന്റെ മുഖം മാറ്റാനൊരുങ്ങി യോഗി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ 10 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും. ഈ പദ്ധതികളിലൂടെ 33.50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് യുപി സർക്കാർ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി 4.0 (ജിബിസി), ജെകെ സിമൻ്റ് ലിമിറ്റഡ് പോലുള്ള വ്യവസായ പ്രമുഖരുടെ പിന്തുണ എന്നിവ ഉത്തർപ്രദേശിന്റെ വികസന കുതിപ്പിന് ഇന്ധനം പകരും.
ഫെബ്രുവരി 19 മുതൽ 21 വരെ ലഖ്നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ നടക്കുന്ന ജിബിസി 4.0, വികസന അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഉത്തർപ്രദേശിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വ്യവസായ സൗഹൃദ ചുവടുവെപ്പുകൾ രാജ്യത്തുടനീളമുള്ള പ്രമുഖ വ്യവസായികളുടെ പിന്തുണ ഉത്തർപ്രദേശിന് നേടി കൊടുക്കുന്നുണ്ട്.
ഇന്ത്യയുടെ സിമൻ്റ് നിർമ്മാണ വ്യവസായത്തിലെ മുൻനിര കമ്പനിയായ ജെകെ സിമൻ്റ് ലിമിറ്റഡ്, സംസ്ഥാനത്തിന്റെ വികസന സംരംഭത്തിൽ ഉറച്ച പങ്കാളിയാകും. ഉത്തർപ്രദേശിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുമെന്നും ഉത്തർപ്രദേശിൽ ദീർഘകാല വികസന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സജീവമായി തങ്ങൾ നിലകൊള്ളുമെന്നും ജെകെ സിമൻ്റ് ലിമിറ്റഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാധവ്കൃഷ്ണ സിംഘാനിയ പറഞ്ഞു.