ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ചാവേർ ആക്രമണത്തിന് ഇന്ന് അഞ്ചാണ്ട്. 49 സൈനികർ വീരമൃത്യു വരിച്ച പുൽവാമയിലെ ആക്രമണത്തിന്റെ ഓർമ്മ പുതുക്കുകയാണ് രാജ്യം.
2019 ഫെബ്രുവരി 14 ന് ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലെ ലെത്താപ്പോരയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സ്‌ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ആറ് ഭീകരരെ വകവരുത്തുകയും ഏഴ് പേരെ സുരക്ഷാ സേന പിടികൂടുകയും ചെയ്തിരുന്നു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറായിരുന്നു ഏക മലയാളി. ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ.
അമേരിക്ക, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചപ്പോൾ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ പാകിസ്താനെ സംരക്ഷിക്കുന്ന നിലപാടാണ് ചൈനയും തുർക്കിയും സ്വീകരിച്ചത്. ജെയ്‌ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ ചൈന തടഞ്ഞു. 2019 ന് മെയ് ഒന്നിന് അസറിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഐക്യരാഷ്‌ട്ര സഭ ഉൾപ്പെടുത്തി.