ന്യൂഡൽഹി: യുഎഇയിൽ സ്വന്തം വെയർഹൗസ് സ്ഥാപിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഭാരത് മാർട്ട് എന്ന പേരിലാണ് വെയർഹൗസ് ഒരുക്കുക. കയറ്റുമതിക്കാർക്ക് വൈവിധ്യമാർന്ന സ്വന്തം ഉത്പന്നങ്ങൾ ഒരേ കെട്ടിടത്തിൽ പ്രദർശിപ്പിക്കുന്നതിന് ഒരു ഏകീകൃത പ്ലാറ്റ്ഫോം, ഇതാണ് ഭാരത് മാർട്ട് കൊണ്ട് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ചൈനയുടെ ‘ഡ്രാഗൺ മാർട്ട്’ മാതൃകയിലായിരിക്കും ഇതിന്റെ പ്രവർത്തനം. ഡിപിഐ വേൾഡിന്റെ നിയന്ത്രണത്തിലുള്ള ജബൽ അലി ഫ്രീ സോണിലാണ് (JAFZA) ഭാരത് മാർട്ട് സ്ഥാപിക്കുന്നത്.
2025ൽ വെയർഹൗസ് സൗകര്യം പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. 100,000 ചതുരശ്ര മീറ്റർ വിസ്തൃതിലായിരിക്കും പ്രസ്തുത പ്രൊജക്ട്. ഭാരത് മാർട്ടിൽ റീട്ടെയിൽ ഷോറൂമുകൾ, വെയർ ഹൗസുകൾ, ഓഫീസുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. ഭാരമേറിയ യന്ത്രങ്ങൾ മുതൽ കേടാകുന്ന ഭക്ഷ്യവസ്തുക്കൾക്ക് വരെ ഇവിടെ സജ്ജീകരണം ഒരുക്കും.
ലോക വിപണി ലക്ഷ്യമിട്ട് ഇവിടെ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കാനുള്ള പദ്ധതിയുമുണ്ട്. സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഐപിഎ) പ്രകാരം 2030 ഓടെ പെട്രോളിതര വ്യാപാരം ഇരട്ടിയാക്കാൻ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിലാണ് ഭാരത് മാർട്ട് പദ്ധതി ആരംഭിക്കാൻ ഒരുങ്ങുന്നത്.