ന്യൂഡൽഹി: 25 ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. സമരം അവസാനിപ്പിച്ച് അവധിയിൽ പോയവർ തിരികെ ജോലിക്ക് കയറുമെന്ന് ഇതോടെ ജീവനക്കാർ അറിയിച്ചു. ചീഫ് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് മാനേജ്മെന്റും പ്രതിഷേധക്കാരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി.
ഫ്ലൈറ്റുകളുടെ ബോർഡിംഗിന് തൊട്ടുമുൻപായിരുന്നു എയർ ഇന്ത്യ എക്സ്പ്രസിലെ കാബിൻ ക്രൂ അംഗങ്ങൾ കൂട്ടമായി ലീവ് എടുത്തത്. 300 ഓളം കാബിൻ ക്രൂ അംഗങ്ങൾ അവധിയെടുത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പോയതോടെ എയർലൈനിന്റെ പ്രവർത്തനങ്ങൾ താറുമാറായി. 80ലധികം ഫ്ലൈറ്റ് സർവീസുകൾ ഒറ്റയടിക്ക് റദ്ദാവുകയും ചെയ്തു. ഇത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി. എയർ ഇന്ത്യ എക്സ്പ്രസിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ജീവനക്കാർ കൂട്ട അവധിയെടുത്തത്. ഇത് വലിയ പ്രശ്നങ്ങളിലേക്ക് വഴിവച്ചതോടെ സമരം ചെയ്തവരിൽ 25 മുതിർന്ന കാബിൻ ക്രൂ ജീവനക്കാരെ എയർ ഇന്ത്യ എക്സ്പ്രസ് പുറത്താക്കി.
ഇതിന് ശേഷം എയർലൈൻ ജീവനക്കാരും മാനേജ്മെന്റും തമ്മിൽ സമവായ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുക്കാൻ തീരുമാനമായത്. കാബിൻ ക്രൂ അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന ഉറപ്പും എയർ ഇന്ത്യ എക്സ്പ്രസ് നൽകിയിട്ടുണ്ട്