അബുദാബി: യുഎയിൽ ഭാരതത്തിന്റെ മെഗാ പ്രോജക്ടായ ഭാരത് മാർട്ട് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ വൈസ് പ്രസിഡൻ്റ്, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പ്രധാനമന്ത്രിയോടൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ചൈനയുടെ ഡ്രാഗൺ മാർട്ടിന്റെ മാതൃകയിലാണ് ഭാരത് മാർട്ട് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ചെറുകിട സംരഭങ്ങൾക്ക് ദുബായിൽ വ്യാപാരം നടത്താനുള്ള സംഭരണ കേന്ദ്രമാണിത്.
വെയർഹൗസ്, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തികൊണ്ട് ഒരു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഭാരത് മാർട്ട് നിർമ്മിച്ചിരിക്കുന്നത്. ഡിപിഐ വേൾഡിന്റെ നിയന്ത്രണത്തിലുള്ള ജബൽ അലി ഫ്രീ സോണിലാണ് (JAFZA) ഭാരത് മാർട്ട് സ്ഥിതിചെയ്യുന്നത്.
ഭാരത് മാർട്ടിൽ റീട്ടെയിൽ ഷോറൂമുകൾ, വെയർ ഹൗസുകൾ, ഓഫീസുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. ഭാരമേറിയ യന്ത്രങ്ങൾ മുതൽ കേടാകുന്ന ഭക്ഷ്യവസ്തുക്കൾക്ക് വരെ ഇവിടെ സജ്ജീകരിക്കാനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. 2025-ലാണ് ഭാരത് മാർട്ട് പ്രവർത്തനക്ഷമമാകുന്നത്.