കൊൽക്കത്ത: ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെയുണ്ടായ ലൈംഗികാതിക്രമങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് പീഡനത്തിനിരയായ സ്ത്രീകൾ. ഞങ്ങളുടെ അന്തസും അഭിമാനവും തിരികെ ലഭിക്കുമോയെന്ന് അവർ ചോദിച്ചു. സംഭവത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.
‘പ്രതികളെ പോലീസ് ഒരിക്കലും പിടികൂടില്ല. പ്രതികളായ ഷാജഹാൻ, ഷിബു, ഉത്തമൻ, രഞ്ജു, സഞ്ജു എന്നിവരെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. ബലാത്സംഗം ചെയ്തു എന്നത് തെളിയിക്കാൻ മെഡിക്കൽ റിപ്പോർട്ട് കാണിക്കാനാണ് പോലീസ് ഞങ്ങളോട് ആവശ്യപ്പെടുന്നത്. പോലീസ് ആവർത്തിച്ച് ഇങ്ങനെ പറയുമ്പോൾ എങ്ങനെയാണ് ഗ്രാമത്തിലെ മറ്റ് പെൺകുട്ടികൾ പരാതിയുമായി മുന്നോട്ട് വരുന്നത്” – യുവതി പറഞ്ഞു.
പ്രാദേശിക ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാനും സംഘവും ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും ബലപ്രയോഗത്തിലൂടെ തങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കിയെന്നുമാണ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചാ പ്രവർത്തകരുടെ പ്രതിഷേധവും ശക്തമാണ്. നഗരത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്.