തിരുവനന്തപുരം: മുൻ ഡിജിപി സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. അഞ്ചര വർഷത്തിന് ശേഷമാണ് മകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജാതീയമായി അധിക്ഷേപിച്ചെന്ന ഡിജിപിയുടെ മകൾ സ്‌നിഗ്ധയുടെ പരാതി ക്രൈംബ്രാഞ്ച് തള്ളി.
കനകക്കുന്നിൽ രാവിലെ നടക്കാൻ എത്തിയപ്പോൾ പോലീസ് ഡ്രൈവറായ ഗവാസ്‌കറെ ഡിജിപിയുടെ മകൾ പരസ്യമായി കയ്യേറ്റം ചെയ്‌തെന്നാണ് കേസ്. പരിക്കേറ്റ ഗവാസ്‌കർ ആശുപത്രിയിൽ ചികിത്സതേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസിലെ ദാസ്യപണി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തതും ഇതിന് ശേഷമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മർദ്ദനവുമായി ബന്ധപ്പെട്ട് ഗവാസ്‌കറിന്റെ ഭാര്യ രേഷ്മ പരാതി നൽകിയത്. മകളെ ഡ്രൈവർ കടന്നുപിടിച്ചെന്ന പരാതി സുധേഷും നൽകിയിരുന്നു. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ഗവാസ്‌കറിന് മേൽ പല സമ്മർദ്ദങ്ങളും ഉണ്ടായി.
ഐപിസി 323 വകുപ്പ് പ്രകാരമാണ് ഡിജിപിയുടെ മകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഡിജിപിയുടെ മകളുടെ പരാതിയിലെടുത്ത കേസിൽ തെളിവുകളില്ലെന്നും ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജില്ലാ കോടതിയെ അറിയിച്ചു. വിജിലൻസ് മേധാവിയായിരുന്ന സുധേഷ് കുമാർ ഒരു വർഷം മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.