പാകിസ്താനിലെ യുവ ടെന്നീസ് താരം മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് സംശയം. 17-ാം വയസിലാണ് സൈനബ് അലി നഖ്വി മരിച്ചത്. കഴിഞ്ഞദിവസമായിരുന്നു ദാരുണ മരണം. വീട്ടിലെ ടോയ്ലെറ്റിൽ കുഴഞ്ഞു വീണ പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഏറെ വൈകിയെന്ന് പറഞ്ഞ ഡോക്ടർമാർ അവളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുത്തശ്ശിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ഐടിഎഫ് ടൂർണമെന്റിനുള്ള പരിശീലനത്തിലായിരുന്നു അവർ. ഇതിന് ശേഷം വീട്ടിലെത്തി കുളി കഴിഞ്ഞ ശേഷം പുറത്തിറങ്ങുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഐടിഎഫിന്റെ ആദ്യ റൗണ്ടിൽ കറാച്ചിക്കാരിയായ സൈനബ് വിജയിച്ചിരുന്നു. രണ്ടാം റൗണ്ടിന് വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു അവർ.
ആറാം വയസുമുതലാണ് സൈനബ് ടെന്നീസ് ആരംഭിച്ചത്. പിതാവിന്റെ പാത പിന്തുടർന്നാണ് അവരും ടെന്നീസിലെത്തിയത്. അക്കാഡമിക്കിലും മികച്ചു നിന്ന അവർ പതിവായി സിംഗിൾസ് വിഭാഗത്തിലാണ് മത്സരിച്ചിരുന്നത്. എടിഎഫ് അണ്ടർ 14 സൂപ്പർ സീരിസ് ചാമ്പ്യൻഷിപ്പ് വിജയിച്ച സൈനബ് ടെന്നീസിൽ പാകിസ്താന്റെ പ്രതീക്ഷയായിരുന്നു.
സൈനബിന് ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതിക്ക് അവസ്ഥയുണ്ടായിരുന്നതായാണ് സൂചന. ഈ അവസ്ഥയുള്ളവർക്ക് ഹൃദയപേശികൾ കട്ടിയുള്ളതാവുകയും ഹൃദയം രക്തം പമ്പ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കകയും ചെയ്യും. ഇത്തരക്കാർക്ക് രോഗലക്ഷണങ്ങൾ കുറവാകും. ശ്വാസതടസം, പെട്ടെന്ന് നെഞ്ചുവേദന,തലക്കറക്കം തുടങ്ങിയവ അനുഭവപ്പെടാറുണ്ട്.