റാഞ്ചി: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ജുഡിഷ്യൽ കസ്റ്റഡിയിൽ. അനധികൃത ഖനനത്തിലൂടെ കള്ളപണം വെളുപ്പിച്ച കേസിലാണ് സോറനെ അറസ്റ്റ് ചെയ്തത്. പ്രത്യേക പിഎംഎൽഎ കോടതിയാണ് സോറനെ ജുഡിഷ്യൽ കസ്റ്റഡിയിൽ അയച്ചത്. ഫെബ്രുവരി 22വരെയാണ് ജുഡീഷ്യൽ കസ്റ്റഡി. സോറന് വേണ്ടി ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ രാജീവ് രഞ്ജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ നിന്ന് സോറനെ റാഞ്ചിയിലെ ഹോത്‌വാറിലെ ബിർസ മുണ്ട സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.
ഖനന അഴിമതിയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ജനുവരി 31നാണ് ഇഡി സോറനെ അറസ്റ്റ് ചെയ്തത്. നേരത്തെ റാഞ്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി സോറനെ അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡി അനുവദിക്കുകയും രണ്ട് തവണ ഏഴ് ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോഴത്തെ കസ്റ്റഡി.
ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയും ചെയ്തു. സോറൻ രാജി വച്ചതിന് പിന്നാലെ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രി ചംപൈ സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.