കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. പൂർബ ബർധമാനിൽ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു. തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചാ പ്രവർത്തകരുടെ പ്രതിഷേധവും ശക്തമാണ്. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്.
തനിക്കെതിരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നടുറോഡിലിരുന്ന് പ്രതിഷേധിച്ചു. അമിൻ ഉൾ എന്ന പോലീസ് ഉദ്യോഗസ്ഥൻ ബൂട്ട് കൊണ്ട് ചവിട്ടുകയും തന്നെ ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് സുവേന്ദു അധികാരി പറഞ്ഞു. ഡിഎസ്പി നാല് തവണ തന്നെയും മുൻ എംഎൽഎയും മന്ത്രിമാരെയും കൗൺസിലറെയും ചവിട്ടിയെന്നും പോലീസിന്റെ ഈ അതിക്രമത്തിനെതിരെ തങ്ങൾ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക ത്രിണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനും സംഘവും ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും ബലപ്രയോഗത്തിലൂടെ തങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കിയെന്നുമാണ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ വെളിപ്പെടുത്തിയത്. സംഭവം പുറത്തായതിന് പിന്നാലെ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധമുണ്ടായിരുന്നു.
സംഭവത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ ഇടപ്പെട്ടിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്‌സൺ അരുൺ ഹൽദറും കമ്മീഷൻ അംഗങ്ങളും സന്ദേശ്ഖാലിയിലെത്തി ബലാത്സംഗത്തിനിരയായ സ്ത്രീകളെ സന്ദർശിച്ചിരുന്നു. രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കത്ത് അയയ്‌ക്കുമെന്ന് കമ്മീഷൻ അറിയിച്ചു.